മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസം. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല് ചെക്ക് കേസുകളിലായി മൂന്നരവർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി കാപ്പനെതിരെ ചുമത്തിയത്. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ, കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് കാപ്പന്റെ വാദം. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

































