ന്യൂഡെൽഹി: വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ് നോട്ടീസ്. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്‌ദാനം നൽകി 3.25 കോടി തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്‌റ്റ് ക്‌ളാസ് കോടതി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. എന്നാൽ, ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഈ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്.
ദിനേശ് മേനോന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യു ആണ് ഹാജരായത്. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേൾക്കണമെന്നാണ് കാപ്പൻ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്.
Most Read: കോവിഡ്: മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നു; ആശങ്ക