തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും ആയിരിക്കും.
മഴയ്‌ക്കൊപ്പം ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലാക്കും കാറ്റ് വീശുക. മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത് വലിയതോതിലുള്ള നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. മഴയെ തുടർന്നുള്ള അപകടങ്ങളിൽ ഇന്നലെ ആറുപേർക്കാണ് സംസ്‌ഥാനത്ത് ജീവൻ നഷ്‌ടമായത്. കാസർഗോഡ് ആദൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു.
എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൻ എന്ന വിദ്യാർഥിയും വെള്ളത്തിൽ മുങ്ങിമരിച്ചു. മറ്റൊരു ദാരുണമായ അപകടം ഉണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഫാർമസിസ്‌റ്റായ രമ്യ, മകൻ ഏഴുവയസുകാരനായ ശിവനന്ദ് എന്നിവരാണ് മരിച്ചത്.
Most Read| ഹോർമുസിൽ വീണ്ടും സംഘർഷം; ഡ്രോണുകൾ തകർത്തതായി യുഎസ്, നിഷേധിക്കാതെ ഇറാൻ






































