ബെയ്റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
അക്രമണത്തോടെ മേഖലയിലെ എല്ലാ സമാധാന ചർച്ചകളും തകിടം മറിഞ്ഞു. ആക്രമണത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സൈന്യവും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അതീവ പ്രാധാന്യമുള്ള ഒരു ഉന്നത ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു ആക്രമണം എന്നാണ് സംയുക്ത പ്രസ്താവന നൽകുന്ന സൂചന.
വൻ പ്രാധാന്യമുള്ള ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിസ്ബുല്ലയുടെ കമാൻഡ് റൂം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എത്രത്തോളം ഉന്നതനായ നേതാവാണ് എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ തിരിച്ചടി.
ലബനന് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതാണ് ഇറാൻ-യുഎസ് സമാധാന ചർച്ചയെ എങ്ങും എത്തിത്തത്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലബനനിൽ ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുഎസുമായുള്ള ചർച്ചകളിൽ നിന്ന് ഇറാൻ പിൻമാറിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതായാണ് വിവരം.
ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി മധ്യസ്ഥ ചർച്ചക്കില്ലെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചത്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആഴ്ച സമാധാന കരാറിലെത്താൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































