തിരുവനന്തപുരം: മാണി സി കാപ്പനും യുഡിഎഫ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. കാപ്പന്റെ പ്രസ്‌താവന രാഷ്‌ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യുഡിഎഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നു പറഞ്ഞത്. കാപ്പനുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹത്തെ എൽഡിഎഫിലേക്ക് സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്‌തതെന്നും ശശീന്ദ്രൻ പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎൽഎയും നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള (എൻ സി കെ) നേതാവുമായ മാണി സി കാപ്പൻ രംഗത്ത് വന്നിരുന്നു.
”മുന്നണിയിൽ അസ്വസ്‌ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്‌തരല്ല. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്‌ഥയാണ് യുഡിഎഫിൽ. എന്നാൽ ഇടതുമുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വിഡി സതീശൻ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. ”-മാണി സി കാപ്പൻ പറഞ്ഞു.
വിഷയം പല തവണ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാൻ തയ്യാറായില്ല. എന്നാൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. യുഡിഎഫിൽ അസ്വസ്‌ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതു മുന്നണിയിലേക്ക് ഇല്ലെന്ന നിലപാട് മാണി സി കാപ്പൻ ആവർത്തിച്ചു.
Most Read: കെജ്‌രിവാളിന്റെ വസതിക്ക് നേരായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ