തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി.
രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വിഡി. സതീശന് കൈമാറി. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്‌സണൽ സ്‌റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിനും വിവാദത്തിനും ഇട നൽകരുതെന്നുമായിരുന്നു വിമർശനം.
അതേസമയം, ബെന്നിയെ പേഴ്‌സണൽ സ്‌റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിൽ അല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകൻ ആണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ ന്യായീകരണം. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാറിനെതിരെ യുഡിഎഫ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അതേ മുന്നണിയിൽ നിന്നുതന്നെ ഈ രീതിയിലുള്ള നിയമനം വന്നതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു



































