തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചാരി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സിപിഐക്ക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജാതി പറയുന്നത് ഗുരുവിന്റെ പേരിൽ മുന്നോട്ട് പോകുന്നവരാണ്. അവരുമായി ഒരു ബന്ധമുണ്ടാക്കാനും സിപിഐ പോയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പി അച്യുതമേനോൻ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് പറയുന്നവർ ജാതീയത പറയുന്നു എന്ന് പറഞ്ഞ ബിനോയ് വിശ്വം, ജാതിവാദം തെറ്റാണെന്നും അഭിപ്രായപ്പെട്ടു.
”ഗുരു അംഗീകരിക്കാത്ത ആശയം പറഞ്ഞുകൊണ്ട്, ജാതിവാദത്തിന്റെ കൊടിക്കൂറ ഇവിടെ പറപ്പിക്കാൻ ശ്രമിക്കുന്നവർ, അവരുമായി കാറിൽവെച്ചോ കാറിന് പുറത്തുവെച്ചോ ബന്ധമുണ്ടാക്കാൻ സിപിഐക്ക് താൽപര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാൻ പോകുന്നില്ല. ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായിട്ടുള്ള ഇസ്ലാമോഫോബിയ പരത്താൻ ശ്രമിച്ചതെന്ന് മറന്നുപോകാൻ പാടില്ല. നീതീകരിക്കാൻ കഴിയാത്തത് പോലെ ഈ ജാതിവാദം അന്ധമായ ഇസ്ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കൽ പോലും വെള്ളപൂശിയിട്ടില്ല. നാളെയും വെള്ളപൂശില്ല”- ബിനോയ് വിശ്വം പറഞ്ഞു.
അയ്യപ്പസംഗമം പമ്പയിൽ നടത്തിയപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയത് വലിയ ചർച്ചയായിരുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകൾ പലതവണ നടത്തിയ വെള്ളാപ്പള്ളിയെ തള്ളാതിരുന്നതിന് പിന്നാലെയായിരുന്നു കാറിൽ കയറ്റിയ സംഭവവും. ഇപ്പോൾ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സിപിഎമ്മും സിപിഐക്കുമിടയിൽ നിലനിൽക്കെയാണ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം





































