തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും, എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 30 വരെ വരെ വൈദ്യുതി പ്രതിസന്ധി തുടരും. ചൂട് കൂടിയതിനാൽ വൈദ്യുതി ഉപയോഗവും കൂടി. അതനുസരിച്ച് വൈദ്യുതി ലഭ്യമാകുന്നില്ല. പവർ കട്ടുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കാൻ നിയന്ത്രണം എപ്പോഴൊക്കെയെന്ന് മുൻകൂട്ടി അറിയിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കുന്നുണ്ടെന്നും എംജി രാജമാണിക്യം അറിയിച്ചു.
ചൂട് കൂടുമ്പോൾ സ്വാഭാവികമായും എസികളുടെ ഉപയോഗം ഉയരുകയും അത് വൈദ്യുതി ലോഡ് വലിയ തോതിൽ കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനാൽ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരുമണിക്കൂറോ മുൻപ് എസി ഓൺ ചെയ്ത് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഒക്ടോബർ ഒന്നോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറോടെ പുതിയതായി 500 മെഗാവാട്ട് പവർ ലഭ്യമാകും. കൂടാതെ, സ്വാപ്പ് കരാറുകൾ വഴി ലഭിക്കുന്ന പവർ കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താൻ സാധിക്കുമെന്നും എംജി രാജമാണിക്യം കൂട്ടിച്ചേർത്തു.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക



































