തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിൻമാറാമെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകി.
പദ്ധതിയിൽ നിന്ന് പിൻമാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി അനുകൂല്യങ്ങൾ നഷ്ടമാകും. കേരളം പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട ശേഷം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞു. പിവി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.
പദ്ധതി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി പൂർണമായും അംഗീകരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിലബസ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടിലായിരിക്കണമെന്നും കേന്ദ്രം മറുപടി നൽകി. പിണറായി വിജയൻ ഒപ്പുവെച്ച പിഎം ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാൻ കഴിയില്ലെന്നായിരുന്നു യുഡിഎഫിന്റെ വാദം.
കേരളത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പദ്ധതിക്കായി 200ഓളം സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ് സർക്കാർ. ധനസ്ഥിതിയിലെ ഞെരുക്കം കൂടി ചൂണ്ടിക്കാട്ടിയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ധാരണയിലേക്ക് മുന്നണി യോഗമെത്തിയത്.
Most Read| അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാം; സുപ്രീം കോടതി






































