ന്യൂഡെൽഹി: എംപിമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ചിഹ്‌നവും പേരും ഇനിയൊരു തീരുമാനം വരുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ബംഗാളിൽ രൂപീകരണം മുതൽ പാർട്ടിയെ നയിക്കുന്ന മമത ബാനർജിക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.
മമത നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനും ‘അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘രണ്ട് പൂക്കളും പുല്ലും’ ചിഹ്‌നവും ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാർട്ടിയുടെ അവകാശത്തർക്കത്തിലാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്.
മമത- ഋതബ്രത വിഭാഗങ്ങളോട് പുതിയ പേരും ചിഹ്‌നവും തിരഞ്ഞെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്കകം ഇരുവിഭാഗങ്ങളും അവർക്ക് ഇഷ്‌ടപ്പെട്ട പേരുകളും ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ചിഹ്‌നങ്ങളിൽ നിന്നും അനുയോജ്യമായ സ്വതന്ത്ര ചിഹ്‌നങ്ങളിൽ മൂന്നെണ്ണം വീതവും തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാനും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു തൃണമൂൽ കോൺഗ്രസിൽ അധികാര തർക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാർട്ടിയിൽ മമതയുടെയും മരുമകൻ അഭിഷേകിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്‌ത് ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. തൃണമൂലിലെ എംഎൽഎമാരിൽ ഭൂരിഭാഗം പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
ഇതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. പിന്നാലെ ഇരുവിഭാഗവും പാർട്ടി പേരും ചിഹ്‌നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിൻമേൽ ഇരുവിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. അതേസമയം, നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിൽ ഒക്‌ടോബർ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയ്‌ക്ക് കനത്ത തിരിച്ചടിയാണ് കമ്മീഷന്റെ നടപടി.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































