കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി. ആന്റോയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആന്റോയുടെ ജാമ്യാപേക്ഷ ഇന്നലെ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും തള്ളിയിരുന്നു. ഹരജി ചൊവ്വാഴ്‌ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. റിപ്പോർട്ടർ ടിവി ആസ്‌ഥാനത്തെത്തി അബ്‌കാരി ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്‌റ്റ് ചെയ്‌തത്.
ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ അഗസ്‌റ്റിന്റെ വസതികളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്.
43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമ്മിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പടെയാണ് പിടിച്ചെടുത്തത്. എന്നാൽ, വീട് ആന്റോ അഗസ്‌റ്റിന്റേത് അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ ഭാഗമായി മറ്റൊരാൾക്ക് അറ്റാച്ച് ചെയ്‌ത് നൽകിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025ൽ ആന്റോ അഗസ്‌റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നു.
ഇത്രയധികം മദ്യശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു? ഇതിന്റെ സോഴ്‌സ് എന്താണ്? എന്നതുൾപ്പടെ അന്വേഷണ സംഘത്തിന് കണ്ടത്തേണ്ടതുണ്ട്. പ്രതി സ്വാധീനമുള്ള വ്യക്‌തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































