കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് ആന്റോയ്‌ക്ക് ജാമ്യം നിഷേധിച്ചത്.
ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതി ഇന്നലെയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഇന്നലെ പുലർച്ചെ 2.45ഓടെയാണ് വയനാട്ടിലെ എക്‌സൈസ് സംഘം ആന്റോയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. റിപ്പോർട്ടർ ടിവി ആസ്‌ഥാനത്തെത്തി അബ്‌കാരി ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്‌റ്റ് ചെയ്‌തത്.
ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ അഗസ്‌റ്റിന്റെ വസതികളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിർദ്ദേശപ്രകാരം കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമ്മിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പടെയാണ് പിടിച്ചെടുത്തത്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































