ന്യൂഡെൽഹി: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ പോലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തർ മന്തറിലെ ജൂലൈ 20ന് സിജെപി നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
പെല്ലറ്റ് ഗൺ ഉപയോഗത്തിന് മാർഗനിർദ്ദേശം തയ്യാറാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സേനകൾക്ക് ആയുധങ്ങൾ നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നാണ് ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി നിരീക്ഷിച്ചു. ജന്തർ മന്തറിൽ വിന്യസിച്ച ആർഎഎഫിന്റെ ആയുധ പ്രയോഗത്തിന്റെ വിവരങ്ങൾ സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചു.
അതിശക്‌തമായ സാഹചര്യങ്ങളിൽ ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് അക്രമം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാനാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനാൽ പരിക്കേറ്റെന്ന് ആരോപിക്കുന്ന പ്രതിഷേധക്കാർക്ക് ചികിൽസ ഉറപ്പാക്കണമെന്നും കോടതി ഡെൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐപിഎസ് ഓഫീസർ യശോവർധൻ ആസാദാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, പ്രതിഷേധക്കാർക്ക് എതിരായ പോലീസ് നടപടിയിൽ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് സിആർപിഎഫ് വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥരോട് ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്‌ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് നിർദ്ദേശിച്ചിരുന്നു.
Most Read| എലിപ്പനി; മരിച്ചവരിൽ കൂടുതൽപ്പേർ കൂലിത്തൊഴിലാളികൾ, കരുതൽ വേണം





































