തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മുൻ മാനേജ്മെന്റുകളുടെയും നിലപാടുകൾക്ക് എതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തി. പുനരുപയോഗ ഊർജ പദ്ധതികളെ പ്രോൽസാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കെഎസ്ബിയിലെ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിലാണെന്ന് കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു.
പുനരുപയോഗ ഊർജ പദ്ധതികളെ എതിർക്കാൻ ചിലർ അനാവശ്യ തടസങ്ങൾ ഉന്നയിക്കുകയാണ്. ഇതിന് പിന്നിലെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമാണ്. നിലവിൽ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഈവർഷം ഇത് 16,000 കോടിയായി ഉയരും. ഉദ്യോഗസ്ഥരിൽ ചിലർക്ക് ‘കുളം കലക്കി മീൻ പിടിക്കുന്ന’ സമീപനമാണ് ഉള്ളതെന്നും ഇത്തരം കാര്യങ്ങളാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ ആരോപിച്ചു എട്ടുവർഷത്തിന് ശേഷം കഴിഞ്ഞ സർക്കാർ ഈ കരാർ റദ്ദാക്കി. പകരം കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് പകരമായി 8 രൂപ മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത മാർഗം വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുനരുപയോഗ ഊർജത്തെയും സൗരോർജത്തെയും പ്രോൽസാഹിപ്പിക്കുന്ന പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































