തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് ഇടപാട് കേസിൽ ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ നൽകിയ വിവരം അനുസരിച്ച് 25 പേജുള്ള റിപ്പോർട്ടാണ് ഇഡി കൈമാറിയിട്ടുള്ളത്. പോലീസിന് നൽകുന്ന കത്തുകൾ സാധാരണ ഉടൻ പുറത്തുവരാറില്ലെങ്കിലും, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് ലഭിക്കുന്നതിന് മുമ്പാണോ അതിന് ശേഷമാണോ ഇത് മാദ്ധ്യമങ്ങളിൽ വന്നതെന്ന കാര്യം വാർത്തകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
ആനുകൂല്യം നൽകിയതിലെ കൈക്കൂലിയെന്നതാണ് ഇഡിയുടെ പുതിയ ഭാഷ്യം. സിഎംആർഎല്ലിന് എങ്ങനെയാണ് വഴിവിട്ട സഹായം ചെയ്തത്? കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണ്. പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇഡിയുടെ അന്വേഷണം എന്നിലേക്ക് എത്തിക്കാനാണ് ശ്രമം. നിയമത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്നും പിണറായി ചോദിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന് പിന്നാലെ, എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷ ശക്തികൾ ഒന്നിച്ചണിനിരന്ന് സംഘടിത ആക്രമണം നടത്തിയതെന്നും പിണറായി വിജയൻ പറഞ്ഞു. പ്രസ്ഥാനത്തെ തകർത്ത് കളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
2021ലെ തിരഞ്ഞെടുപ്പിന് മുൻപുതന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ യുഡിഎഫും സർക്കാറിനെതിരെ ഏകോപനത്തിൽ എത്തിയിരുന്നു. ഭരണം ലഭിച്ചതോടെ എൽഡിഎഫിനെ തകർക്കാൻ ഇരുവിഭാഗവും കടുത്ത മൽസരത്തിലാണ്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































