വാഷിങ്ടൻ: ഗാസയിൽ സമാധാനം പുലരുന്നു. ഗാസയിൽ സമ്പൂർണ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ട് നടപ്പാക്കിയ ‘ബോർഡ് ഓഫ് പീസ്’ (ആഗോള സമാധാന പദ്ധതി) ചരിത്രപരമായ കരാറിന് രൂപം നൽകിയതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഉൾപ്പടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂർണമായും നിരായുധീകരിക്കുന്നതിനാണ് കരാർ.
ഇതൊരു ‘ചരിത്രപരമായ നേട്ട’മാണെന്നും ‘അത്‌ഭുതകരമായ പുരോഗതി’ എന്നുമാണ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. സ്‌ഥിരമായ സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള വൻ ചുവടുവയ്‌പ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ബോർഡ് ഓഫ് പീസ് മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ധാരണയിൽ എത്തിയത്.
കരാർ പ്രകരം ഹമാസ് ആയുധങ്ങൾ കൈമാറുന്ന മുറയ്‌ക്ക് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിൻമാറും. മറ്റു സായുധ സംഘടനകളും തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ ഘട്ടംഘട്ടമായി പൂർണമായും ഉപേക്ഷിക്കും. നിരായുധീകരണ പ്രക്രിയ പുരോഗമിക്കുന്നതിന് അനുസരിച്ച് ഇസ്രയേൽ സേന ഗാസയിൽ നിന്ന് പിൻവാങ്ങും.
രാജ്യാന്തര സുരക്ഷാ സേനയും പുതുതായി രൂപീകരിക്കുന്ന പലസ്‌തീൻ പോലീസ് സേനയും ചേർന്നാകും ഇനി ഗാസയുടെ സുരക്ഷയും സമാധാനവും നിയന്ത്രിക്കുക. ഹമാസിന്റെ ഭരണം അവസാനിപ്പിച്ച്, ജനങ്ങളെ സേവിക്കുന്നതിനായി ബോർഡ് ഓഫ് പീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ പലസ്‌തീൻ ഭരണകൂടവും ഗാസയിൽ നിലവിൽ വരും.
കരാർ യാഥാർഥ്യമായതായി ഹമാസ് ഉന്നത നേതൃത്വവും സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ തങ്ങളുടെ വാഗ്‌ദാനങ്ങൾ പാലിച്ചാൽ മാത്രമേ കരാറുമായി മുന്നോട്ടു പോകൂ എന്ന് ഹമാസ് പ്രതിനിധി ഗാസി ഹമദ് പറഞ്ഞു. ഇസ്രയേലിന്റെ പൂർണമായ പിൻമാറ്റവും ഗാസയുടെ പുനർനിർമാണവും നടക്കുന്നതിനെ ആശ്രയിച്ചായിരിക്കും നിരായുധീകരണത്തിന്റെ അടുത്ത ഘട്ടങ്ങളെന്നും ഹമാസ് അറിയിച്ചു.
വലിയ നയതന്ത്ര വിജയത്തിന് മധ്യസ്‌ഥത വഹിച്ച ഈജിപ്‌ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. 2023 ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഭീകരാക്രമണത്തെ തുടർന്നുണ്ടായ കടുത്ത യുദ്ധത്തിനാണ് കരാറിലൂടെ പരിഹാരമാകുന്നത്. അടുത്ത മധ്യസ്‌ഥ ചർച്ച കെയ്‌റോയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































