കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണാ നടപടികൾ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതികളായ റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജിയാണ് ജസ്‌റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച് തള്ളിയത്.
ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വയനാട് മുട്ടിൽ നിന്ന് മുറിച്ചുമാറ്റിയ തടികൾക്ക് നിയമപരമായ രേഖകൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കേസ് നിലവിൽ കൽപ്പറ്റ കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ചോറ്റാനിക്കര കോടതിയിലെ വിചാരണാ നടപടികൾ റദ്ദാക്കണമെന്നായിരുന്നു അഗസ്‌റ്റിൻ സഹോദരങ്ങളുടെ ആവശ്യം. 2021ലാണ് അഗസ്‌റ്റിൻ സഹോദരൻമാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്‌ഥാപന ഉടമ എംഎം അലിയാർ പരാതി നൽകിയത്.
104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്‌റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. ഇവ അലിയാരുടെ സ്‌ഥാപനത്തിലാണ് വിറ്റത്. പിന്നീടാണ് അനധികൃതമായി കടത്തിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക





































