റിയാദ്: യെമൻ അതിർത്തിയിൽ സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിന് നേരെ ഹൂതി വിമതരുടെ കനത്ത മിസൈൽ, ഡ്രോണാക്രമണം. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങർ, റഡാർ സംവിധാനം, റൺവേ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം.
അബ്ഹ, തായിഫ് നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയും ആക്രമണം ഉണ്ടായി. 13 പേർക്ക് പരിക്കേറ്റതായി അറബ് സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആളുകൾക്ക് പരിക്കേറ്റത്. ഏഴ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു.
സൗദിയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻപക്ഷ ഹൂതികളും തമ്മിലുള്ള പോരാട്ടം ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ രൂക്ഷമായി തുടരുകയാണ്. പലായനം ചെയ്ത ജനങ്ങളുടെ എണ്ണം 85,000 കവിഞ്ഞു. ഇതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി.
യുദ്ധത്തിൽ യുഎസ് സഹായം സൗദി തേടിയിരുന്നുവെങ്കിലും ഹൂതികൾക്കെതിരെ നേരിട്ട് യുദ്ധത്തിനില്ലെന്ന മറുപടിയാണ് ട്രംപ് കഴിഞ്ഞദിവസം നൽകിയത്. അതേസമയം, ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളും ഇറാനുമായി ഇന്നലെ ഒമാനിൽ നടത്താൻ നിശ്ചയിച്ച യോഗം മാറ്റിയിരുന്നു. പൊതുധാരണ രൂപപ്പെടാത്തതിനാലാണ് യോഗം മാറ്റിയതെന്ന് ഒമാൻ അറിയിച്ചു.
ഇതിനിടെ, വിലക്ക് പട്ടികയിലുള്ള 77 ചരക്ക് കപ്പലുകളുടെ വിവരങ്ങൾ ഇറാൻ പ്രസിദ്ധീകരിച്ചു. ഈ കപ്പലുകൾ വീണ്ടും ഹോർമുസിലെത്തിയാൽ പിടിച്ചെടുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസിന് മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യൂ1 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് പറഞ്ഞു.
പെട്രോളിയം കയറ്റുമതിക്കായി സൗദി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചെങ്കടലിലെ ബാബുൽ മൻദിബിന്റെ നിയന്ത്രണം ഹൂതികൾ പിടിക്കുകയും യാൻബു തുറമുഖത്ത് നിന്നുള്ള സൗദിയുടെ കയറ്റുമതി നിർത്തിവെക്കുകയും ചെയ്തതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചു. ഇന്നലെ മാത്രം 3% വില കൂടിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 107.54 ഡോളർ വരെയായി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































