മസ്‌കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. വാണിജ്യക്കപ്പലായ എംടിഎൽ ഗയ നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. സംഭവത്തെ തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയും തിരച്ചിൽ- രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒമാനി അധികൃതരുമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.
ഇന്ത്യൻ പൗരൻമാരെ രക്ഷപ്പെടുത്തുന്നതിൽ ഒമാനി അധികൃതർ നൽകിയ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. പ്രദേശത്തെ സംഘർഷങ്ങൾ ഉടൻ ശമിപ്പിക്കണമെന്നും സമാധാനം പുനഃസ്‌ഥാപിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികൾ ചർച്ചകൾ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, ഹോർമുസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഒമാനിലെ സലാലയിൽ ഇന്ന് നടക്കേണ്ട ഇറാൻ- ജിസിസി വിദേശകാര്യ മന്ത്രിതല യോഗം മാറ്റി. ചില ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മുൻനിർത്തിയാണ് തീരുമാനമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി അറിയിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗൾഫുമായുള്ള ആശയവിനിമയം തുടരുമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ അറിയിച്ചു. യോഗം മാറ്റിയതോടെ ഹോർമുസ് ഗതാഗത ക്രമീകരണം സംബന്ധിച്ച് ഒമാനുമായി ഇറാൻ രൂപപ്പെടുത്തിയ ധാരണയുടെ ഭാവിയും തുലാസിലായി. ഗൾഫ് രാജ്യങ്ങൾ ഇറാനുമായി കൂടിക്കാഴ്‌ച നടത്തുന്നതിനെ താൻ കാര്യമാക്കുന്നില്ലെന്നും അത് അവരുടെ കാര്യമാണെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, ഇറാനിലെ ഖിഷം ദ്വീപിൽ ഇന്നലെ ഇറാൻ വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏത് സാഹചര്യവും നേരിടാൻ സേന ആവശ്യമായ ആയുധങ്ങളുമായി പൂർണ സജ്‌ജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി പറഞ്ഞു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































