തിരുവനന്തപുരം: കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങി സംസ്‌ഥാനത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ. പണമല്ല പ്രശ്‌നം പവറാണെന്ന അഭിപ്രായം എല്ലാവർക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സ്‌ഥാപനമായ എൻടിപിസി ഉൾപ്പടെയുള്ള വിവിധ സ്രോതസുകളിൽ നിന്ന് ഉയർന്ന വില കൊടുത്തായാലും വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. മുൻപ് യൂണിറ്റിന് 4.29 രൂപാ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കരാർ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്‌ടമാവുകയും പകരം 30 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്‌തു.
നാഷണൽ തെർമൽ പവർ കോർപറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. 30 രൂപയ്‌ക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണ്. അടിയന്തര സാഹചര്യത്തിൽ വാങ്ങുക എന്നത് മാത്രമാണ് നിലവിലെ ലക്ഷ്യം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ല എന്ന് പറയാനാകില്ല. എൻടിപിസി അവസാന ഓപ്ഷൻ അല്ല. ഒരുപാട് ഓപ്ഷനുകൾ സർക്കാർ തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻപ് റദ്ദാക്കിയ കറങുകൾ പുനഃസ്‌ഥാപിക്കുന്നതിനായുള്ള നിയമനടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സാമ്പത്തിക ബാധ്യത നിലനിൽക്കെ തന്നെ അടിയന്തര സാഹചര്യം മുൻനിർത്തി മന്ത്രിസഭയുടെ അനുമതിയോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































