കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ഹരജി മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്തംബർ ഏഴിന് വായിച്ചു കേൾപ്പിക്കും.
കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണാ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.
2021ലാണ് അഗസ്റ്റിൻ സഹോദരൻമാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എംഎം അലിയാർ പരാതി നൽകിയത്. 104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്.
ഇവ അലിയാരുടെ സ്ഥാപനത്തിലാണ് വിറ്റത്. പിന്നീടാണ് അനധികൃതമായി കടത്തിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. കേസിൽ താനൂർ ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സജീവമാകാൻ സണ്ണി ജോസഫിന് നിർദ്ദേശം



































