തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല. അധ്യക്ഷ പ്രഖ്യാപനം ഒരുമാസം കഴിഞ്ഞ് മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് എതിരായ ജാതി അധിക്ഷേപം, പരീക്ഷാ അട്ടിമറി എന്നിവക്കെതിരായ സമരങ്ങൾക്കാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്.
അധ്യക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പാർട്ടി പരിപാടികൾ സജീവമായി ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംസ്‌ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷൻ ഇല്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സർക്കാരുമായി യോജിച്ചുപോകുന്നയാൾ പ്രസിഡണ്ടാകണമെന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. മന്ത്രിമാരായ സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് പദമൊഴിയാനുള്ള സന്നദ്ധത കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ സണ്ണി ജോസഫ് അറിയിച്ചിരുന്നു. വർക്കിങ് പ്രസിഡണ്ടുമാരായ എപി അനിൽകുമാറും പിസി വിഷ്‌ണുനാഥും ഇതേകാരണത്താൽ ഒഴിയും.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, വർക്കിങ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ പ്രസിഡണ്ട് പദത്തിനായി സജീവമായി രംഗത്തുണ്ട്. ജോസഫ് വാഴയ്‌ക്കൽ, കെസി ജോസഫ്, എംഎം ഹസൻ എന്നിവരും പദവി ആഗ്രഹിക്കുന്നുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































