തിരുവനന്തപുരം: ജെൻസീ തലമുറയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി. വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിജെപിയുടെ നീക്കം. വൻകിട റാലികൾക്ക് പകരം ചെറുകൂട്ടായ്‌മകൾ സംഘടിപ്പിച്ച് യുവാക്കളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കും.
ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുവാക്കളുടെ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും പാർട്ടി നേതൃത്വത്തിൽ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ചെറുകൂട്ടായ്‌മകൾ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക ബിജെപി നേതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകൾ നൽകും.
നിതിൻ നബിന്റെ കേരള സന്ദർശനവും ഇതിന്റെ ഭാഗമാണ്. സെപ്‌തംബർ അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം ഇതിനുള്ള വേദിയാകും. യുവാക്കളെയും വിദ്യാർഥികളെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേട് മുൻനിർത്തി ഡെൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന ജെൻസീ പ്രക്ഷോഭം വിജയിച്ചതോടെയാണ് പുതുതലമുറയെ ഏതുവിധേനയും കൂടെനിർത്തണമെന്ന് ബിജെപി തീരുമാനിച്ചത്. ഇതിനുള്ള തന്ത്രം രൂപപ്പെടുത്താൻ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സ്‌മൃതി ഇറാനി, സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അംഗങ്ങളാണ്.
പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നീ നിലകളിലുള്ള നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണനേട്ടം ഉൾപ്പെടുത്തി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണം നയിക്കാനുള്ള ചുമതലയും 40 വയസിന് താഴെയുള്ളവർക്കായിരിക്കും. പാർട്ടി ഐടി സെൽ പുനഃസംഘടിച്ചപ്പോഴും യുവകകളെ ഉൾപ്പെടുത്തിയിരുന്നു. നാലിന് തിരുവനന്തപുരത്ത് പാർട്ടിയുടെ കോർ കമ്മിറ്റി അംഗങ്ങളും മറ്റുനേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ നിതിൻ നബീൻ പങ്കെടുക്കും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

































