നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ദോശ നിർമിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ബെംഗളൂരുവിലെ ഒരു ഫുഡ് കമ്പനിയുടെ ‘ഭീമൻ ദോശക്കഥ’യാണ് ഇനി പറയാൻ പോകുന്നത്.
കൃത്യമായി പറഞ്ഞാൽ 123 അടി നീളമുള്ള ദോശ നിർമിച്ചാണ് ബെംഗളൂരുവിലെ ഫുഡ് പ്രോസസിങ് കമ്പനി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഭീമൻ ദോശ നിർമിച്ച പാചക സംഘത്തിന് നേതൃത്വം നൽകിയത് ഒരു മലയാളി ആണെന്നതാണ് കുറച്ചുകൂടി സവിശേഷത നൽകുന്നത്. പാലാക്കാരൻ റെജി മാത്യു ആണ് ഈ ഭീമൻ ദോശക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ഷെഫ്.
75 അംഗ പാചക സംഘത്തിന്റെ ദീർഘകാലത്തെ അധ്വാനമാണ് ഈ നേട്ടത്തിന് പിന്നിൽ. ആറുമാസത്തോളമായി നൂറിലേറെ തവണ പരീക്ഷണം നടത്തിയാണ് ഇവർ വിജയം കൈവരിച്ചത്. നാഗർകോവിൽ സ്വദേശിയായ രാജേഷും സംഘത്തിലെ പ്രധാനിയായിരുന്നു. എംടിആർ ഫുഡ്‌സിന്റെ 100ആം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ബൊമ്മസാന്ദ്രയിലെ ഫാക്‌ടറിയിലാണ് ഭീമൻ ദോശ നിർമിച്ചത്.
35 കിലോഗ്രാം മാവാണ് ദോശയുണ്ടാക്കാൻ ഉപയോഗിച്ചത്. ദോശ പൊടിഞ്ഞ് പോകാതിരിക്കാൻ സഹായിക്കുന്ന കുത്തരിയുടെ മാവാണ് ഉപയോഗിച്ചത്. സ്‌റ്റൗ ചൂടായി എണ്ണ വിതറി മാവ് ഇട്ട് ദോശയായി വരാൻ വേണ്ടിവന്നത് 20 മിനിറ്റോളം സമയമാണ്. അടുക്കള ഉപകരണ രംഗത്തെ മുൻനിരയിലെ ലോമൻ കമ്പനിയാണ് ഇതിനായി കൂറ്റൻ സ്‌റ്റൗ ഒരുക്കിയത്. പ്രത്യേകമായി നിർമിച്ച ഇൻഡക്ഷൻ സ്‌റ്റൗ ആണ് ഉപയോഗിച്ചത്. ഇൻഡക്ഷൻ ഹീറ്റിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ലോമൻ കമ്പനി എംഡി ചന്ദ്രമൗലി പറഞ്ഞു.
ഭീമൻ ദോശ നിർമിക്കാൻ ചന്ദ്ര മൗലിയാണ് 126 അടി നീളമുള്ള സ്‌റ്റൗ തയ്യാറാക്കിയത്. സ്‌റ്റൗവിലെ താപനിലയും പാചക സംഘത്തിന്റെ ഐക്യവും ടൈമിങ്ങും എല്ലാമാണ് ലോകത്തിലെ ഏറ്റവും വലിയ ദോശ നിർമിക്കാൻ സഹായകമായതെന്ന് റെജി മാത്യു പറഞ്ഞു. എംടിആറിന്റെ മുമ്പത്തെ റെക്കോർഡ് 54 അടി നീളമുള്ള ദോശയായിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്