പാരിസ്: ‘എന്റെ ശരീരം എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു.
പാർലെമെന്റിന്റെ ഇരുസഭകളും സംയുക്‌ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ ഭൂരിപക്ഷ അംഗങ്ങളും വോട്ട് ചെയ്‌തതോടെ ലോകത്ത് പിറന്നത് പുതു ചരിത്രമാണ്. വൻ കരഘോഷത്തോടെയാണ് അംഗങ്ങൾ പ്രഖ്യാപനം സ്വീകരിച്ചത്.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയിൽ ഇല്ലായിരുന്നു. 2022ൽ മാത്രം 2,34,000 ഗർഭഛിദ്രങ്ങൾ ഫ്രാൻസിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിന് ഫ്രാൻസിലെ ജനങ്ങളിൽ 89 ശതമാനം പേരും പിന്തുണക്കുന്നതായാണ് അഭിപ്രായ സർവേകളിൽ നിന്ന് വ്യക്‌തമായിട്ടുള്ളത്.
ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25ആംമത്തേയും 2008ന് ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്. ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്. അതിൽ മറ്റൊരാൾക്ക് തീരുമാനം എടുക്കാനാവില്ല. എല്ലാ സ്‌ത്രീകൾക്കുമുള്ള ഞങ്ങളുടെ സന്ദേശമാണിത്’- മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ പ്രതികരിച്ചു.
യുഎസിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഗർഭഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയാൻ നീക്കം നടക്കുന്നതിനിടെയാണ് ഫ്രാൻസിലെ നടപടികൾ എന്നതാണ് ശ്രദ്ധേയം. ഗർഭഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്ന, അരനൂറ്റാണ്ടായി നിലനിൽക്കുന്ന വിധി 2022ൽ യുഎസ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് സ്‌ത്രീകളുടെ ഗർഭഛിദ്രത്തിനുള്ള അവകാശമാണ് ഇതിലൂടെ അവസാനിച്ചത്.
അതേസമയം, ഫ്രഞ്ച് നടപടിയെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങൾ നിരവധിയാണ്. എന്നാൽ, വത്തിക്കാൻ എതിർപ്പ് ആവർത്തിച്ചു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. ഫ്രഞ്ച് ബിഷപ്പുമാരുടെ ഇക്കാര്യത്തിലുള്ള ആശങ്കകകളും വത്തിക്കാൻ പങ്കുവെച്ചു.
Related News | വ്യക്‌തി സ്വാതന്ത്ര്യം: ഗര്‍ഭഛിദ്രത്തിന് അവിവാഹിതക്കും അവകാശം; സുപ്രീം കോടതി