ന്യൂഡെൽഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ വേർതിരിവില്ലാതെ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്‌ത്രീകൾക്കും ഒരേ അവകാശമാണെന്നും ഗർഭഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി.
ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാൽസംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രം സംബന്ധിച്ച കേസിലാണ് വ്യക്‌തി സ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്ന സുപ്രധാന വിധി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർണായക വിധി. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗർഭിണിയായാൽ പ്രസ്‌തുത സ്‌ത്രീക്ക് 20മുതൽ 24വരെ ആഴ്‌ചക്കുള്ളിൽ ഗർഭം അലസിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വിശദീകരിച്ചു.
വിവാഹം എന്ന ആചാരം നടപ്പിലാക്കാതെ ഒരുമിച്ച് ജീവിക്കുന്ന ‘ലിവ് ഇന്‍’ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതക്ക് ഗർഭഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി’ (ഭേദഗതി) റൂള്‍സ് 2021 പ്രകാരം, 24 ആഴ്‌ച വരെയുള്ള ഗർഭഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. അതാണ് ഈ വിധിയോടെ ഇല്ലാതാകുന്നത്.
ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്‌ഥയിലിരിക്കെ വൈവാഹിക നിലയിലെ മാറ്റം (വൈധവ്യവും വിവാഹമോചനവും), ശാരീരിക വൈകല്യമുള്ള സ്‌ത്രീകൾ, ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങളുള്ളവര്‍, ഗുരുതരമായ വൈകല്യങ്ങളോടെ കുട്ടി ജനിക്കാനുള്ള സാഹചര്യം, ഗവണ്‍മെന്റ് പ്രഖ്യാപിച്ചേക്കാവുന്ന ദുരന്തത്തിലോ അടിയന്തര സാഹചര്യങ്ങളിലോ ഗര്‍ഭാവസ്‌ഥയിലുള്ള സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതെ വരിക തുടങ്ങിയ അവസ്‌ഥകളിലാണ് ഗർഭഛിദ്രത്തിന് അനുമതി.
അതേസമയം, അമേരിക്കയിൽ ഈ വർഷം വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് യുഎസ് സുപ്രീം കോടതി വിധി വന്നിരുന്നു. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമായാണ് ഈ വിധിയെ അമേരിക്കയിലെ സ്‌ത്രീപക്ഷ സംഘടനകള്‍ വിലയിരുത്തുന്നത്. ഈ വിധി ദുരന്തസമാനമായ തെറ്റാണെന്നും അമേരിക്കയെ 150 വര്‍ഷം പിന്നോട്ട് നടത്തിച്ച വിധിയാണിതെന്നും പ്രസിഡണ്ട് ബൈഡന്‍ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.
യുഎസിൽ ഈ വിധിയെ പ്രതിരോധിച്ചുകൊണ്ട് ബഹുരാഷ്‌ട്ര കമ്പനികൾ രംഗത്ത് വന്നിരുന്നു. ഗർഭഛിദ്രത്തിന് തടസങ്ങൾ നേരിടുന്ന തങ്ങളുടെ ജീവനക്കാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചാണ് ആമസോൺ, മെറ്റ, നെറ്റ് ഫ്‌ളിക്‌സ്, മൈക്രോസോഫ്‌റ്റ്, ആപ്പിൾ, ഡിസ്‌നി, ലെവിസ് തുടങ്ങിയ കമ്പനികൾ രംഗത്ത് വന്നിരുന്നത്.
തങ്ങളുടെ ജീവനക്കാരികൾക്ക് ഗർഭഛിദ്രത്തിന് നിയമ തടസമില്ലാത്ത സ്‌ഥലങ്ങളിൽ പോയി ഗര്‍ഭഛിദ്രം നടത്താനുള്ള ചെലവ് വഹിക്കാമെന്നും ഈ കമ്പനികൾ ജീവനക്കാരെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌തിരുന്നു.
Most Read: മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ