ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിരക്കായ 81.52 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
1 ഡോളറിന് എതിരെ 2014ൽ 62.33 രൂപ ഉണ്ടായിരുന്നതാണ് വെറും 8 വർഷം കൊണ്ട് ഏകദേശം 20 രൂപയുടെ തകർച്ചയുമായി 2022ൽ 81.52 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയത്. വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 81.09 എന്ന സര്‍വാകാല തകർച്ചയിൽ എത്തിയിരുന്നു. പണപ്പെരുപ്പം കുറക്കുന്നതിനായി യുഎസ് ഫെഡ് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ രൂപ ഇനിയും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ദുർബലമാകുന്ന ഇന്ത്യൻ രൂപ സമ്പദ്‌വ്യവസ്‌ഥയുടെ യഥാർഥ അവസ്‌ഥ വരച്ചു കാണിക്കുന്നതായി വിപണി വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു. ഉക്രെയ്‌നിലെ സംഘര്‍ഷം മൂലമുണ്ടായ പ്രശ്‌നങ്ങള്‍, ആഭ്യന്തര ഇക്വിറ്റികളിലെ നെഗറ്റീവ് പ്രവണതയും വിദേശ ഫണ്ടുകളുടെ ഗണ്യമായ ഒഴുക്കും നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നതായും ഫോറെക്‌സ് ട്രേഡർമാര്‍ പറയുന്നു.
Most Read: കേരളത്തിൽ കൂടുതൽ പദ്ധതികളുമായി അദാനി