തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇപി ജയരാജൻ പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഇപി ജയരാജന്റെ മകൻ തനിക്ക് മെസേജ് അയച്ചതായും വാർത്താ സമ്മേളനത്തിൽ ശോഭ വ്യക്‌തമാക്കി. പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാൻ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങൾക്ക് മുൻപ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ആരാണെന്ന് പേര് പറഞ്ഞിരുന്നില്ല.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ സുധാകരനും ഇപി ജയരാജനും തമ്മിൽ വാക്ക്പോര് നടക്കുന്നതിനിടെയാണ്, ഇപിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം. ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. ‘നോട്ട് മൈ നമ്പർ’ എന്ന് ഇപി ജയരാജന്റെ മകൻ വാട്‍സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്‌തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇപിയുമായുള്ള ഡെൽഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചുതന്നത് നന്ദകുമാർ ആണെന്നും കൊച്ചി-കോയമ്പത്തൂർ, കോയമ്പത്തൂർ- ഡെൽഹി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്‌സ് ആപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായം തേടി പ്രകാശ് ജാവ്‌ദേക്കർ ഇപി ജയരാജനെ കണ്ടെന്ന് ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ലാവലിൻ കേസിൽ സെറ്റിൽമെന്റ് വാഗ്‌ദാനം ചെയ്‌തെന്നും ഇപി ജയരാജൻ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.
Most Read| വിദ്വേഷ പ്രസംഗങ്ങൾ; മോദിക്കും രാഹുലിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്