ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ബിജെപിക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്‌ചക്കകം പാർട്ടി അധ്യക്ഷൻ ജെപി നദ്ദ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കും കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
രാഹുൽ പ്രസംഗങ്ങളിലൂടെ, തെക്ക്-വടക്ക് വിഭജനത്തിന് ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77ആം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുൽ ഇത്തരം പരാമർശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഉൾപ്പടെയുള്ള പദ്ധതികളുമായി ബിജെപി രംഗത്തുവരുമ്പോഴാണ് രാഹുൽ വിഭജനത്തിന് ശ്രമിക്കുന്നതെന്നും ബിജെപി പരാതിയിൽ പറയുന്നു.
രാജസ്‌ഥാനിലെ ബൻസ്വാഡയിൽ പ്രധാനമന്ത്രി നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗമാണ് വിവാദത്തിലായത്. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്‌താവന.
മുസ്‌ലിംകളെ ധാരാളം കുട്ടികൾ ഉണ്ടാവുമെന്ന വിഭാഗമെന്നും, നുഴഞ്ഞുകയറിയവരെന്നും മോദി വിശേഷിപ്പിച്ചതാണ് പരാതിക്ക് ആധാരം. വിഷയത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് ഇന്ന് നോട്ടീസ് അയച്ചത്.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്