ഈ പശുവിനെ ഒന്ന് ബഹുമാനിക്കുക തന്നെ വേണം കേട്ടോ. വേറെയൊന്നും കൊണ്ടല്ല, ലോകത്തിലെ ഏറ്റവും വില കൂടിയ പശുവാണ് ഇതിപ്പോൾ. ഏത് പശുവാണ് എന്നല്ലേ? ‘വിയാറ്റിന 19 FIV മാര ഇമോവീസ്’ എന്നാണ് ഈ പശുവിന്റെ പേര്. കഴിഞ്ഞ ദിവസം ബ്രസീലിൽ കൊടികൾക്ക് ലേലം ചെയ്‌ത ഈ പശുവാണത്രേ ലോകത്തിലെ ഏറ്റവും വിലയേറിയ പശു.
ഒന്നും രണ്ടും കോടികളൊന്നുമല്ല ലേലത്തിൽ ഈ പശുവിന് കിട്ടിയത്. പകരം 40 കോടിയാണ്. അതിശയം തന്നെയല്ലേ? നെല്ലോർ ഇനത്തിൽപ്പെട്ടതാണ് ഈ പശു. കൂടുതലായും കാണപ്പെടുന്നത് ബ്രസീലിൽ ആണെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ഈ കന്നുകാലികളുടെ ഉൽഭവം ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ്.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുള്ള നാടൻ കന്നുകാലി ഇനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. ‘ബോസ് ഇൻഡിക്കസ്’ എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ഇനി ഇതെങ്ങനെ ബ്രസീലിൽ എത്തി എന്നല്ലേ? 1868ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.
നെല്ലൊറിൽ നിന്നാണ് കന്നുകാലികളെ കൊണ്ടുവന്നത് എന്നതുകൊണ്ട് ഇവയ്‌ക്ക് നെല്ലോർ പശുക്കൾ എന്ന പേരും നൽകി. 1878ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോഡി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവരുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്.
കഴിഞ്ഞ 30 വർഷമായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് കണക്ക്. ഏത് കാലാവസ്‌ഥയുമായും യോജിച്ച് പോകാനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണത്രേ ഇവയെ ഇത്ര ജനപ്രിയമാക്കുന്നത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്