ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. തമിഴ്‌നാട് ഉൾപ്പടെ 16 സംസ്‌ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 60.03 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്.
കേരളമടക്കം 12 സംസ്‌ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക് എത്തുകയാണ്.
അതേസമയം, വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.
വോട്ടെടുപ്പ് രീതി എങ്ങനെയെന്ന് നോക്കാം:
1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു
2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു
3. ഫസ്‌റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്‌ളിപ്പ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
4. പോളിങ് ഓഫീസർ സ്‌ളിപ്പ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
5. വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്‌ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്‌ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു.
6. അപ്പോൾ സ്‌ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്‌ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്‌ളിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്‌ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
7. വിവിപാറ്റിൽ ബാലറ്റ് സ്‌ളിപ്പ് കാണാതിരിക്കുകയോ ബീപ് ശബ്‌ദം കേൾക്കാതിരിക്കുകയോ ചെയ്‌താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം. വോട്ട് ചെയ്‌തശേഷം പ്രിന്റ് ചെയ്‌ത സ്‌ളിപ്പ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.
അടുത്ത അഞ്ചുവർഷം ഇന്ത്യ ആര് ഭരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മോദി ഭരണത്തെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ രൂപപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യമായ ‘ഇന്ത്യ’ മുന്നണിയും എൻഡിഎയും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎയും പത്ത് വർഷത്തെ മോദിയുഗം അവസാനിപ്പിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഇന്ത്യ മുന്നണിയും മുന്നിട്ടിറങ്ങുമ്പോൾ തിരഞ്ഞെടുപ്പ് ചൂടേറുമെന്ന് ഉറപ്പാണ്.
Most Read| അധ്യാപക നിയമന ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത