തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. വൈദ്യുതി അധികം ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്.
അതുപോലെ പീക്ക് ടൈമിൽ 100-150 മെഗാവാട് ഉപയോഗം കുറയ്‌ക്കുന്നതിന് വ്യാപാരി വ്യവസായികളോടും വ്യവസായ സ്‌ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അഭ്യർഥിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഒരു ദിവസം 150 മെഗാവാട്ട് എങ്കിലും കുറയ്‌ക്കണമെന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദ്ദേശത്തിൽ പറയുന്നു.
എങ്ങനെ, എപ്പോൾ നിയന്ത്രണം കൊണ്ടുവരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്‌ത് അന്തിമതീരുമാനം എടുക്കും. വൈദ്യുതി ലഭ്യമാണെങ്കിലും വിതരണം ചെയ്യുന്ന ലൈനുകളുടെ ശേഷിക്ക് അപ്പുറത്തേക്ക് ലോഡ് ഉയരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഇത് പരിഹരിക്കാൻ, അമിത ലോഡ് ഉണ്ടാകുന്ന മേഖലകളിൽ പ്രശ്‌നം ഉണ്ടാകുമ്പോൾ മാത്രം വിതരണം നിർത്തിവെക്കുകയാണ് ഒരു മാർഗം. സബ്‌സ്‌റ്റേഷനുകളിൽ നിന്നുള്ള ലൈനുകൾ ഓഫ് ചെയ്‌ത് ഇത് നടപ്പാക്കാം. ഇത്തരം പ്രദേശങ്ങൾ ഏറെയുള്ളത് ആലപ്പുഴ, കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി