മലപ്പുറം: കുട്ടികളടക്കം 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്. താനൂർ തൂവൽത്തീരത്ത് നിന്ന് പുറപ്പെട്ട ഉല്ലാസബോട്ടാണ് പൂരപ്പുഴയിൽ മുങ്ങിത്താണത്. അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും സഹായികളും പോർട്ട് ഉദ്യോഗസ്‌ഥരും അടക്കം 12 പേരെ സംഭവത്തെ തുടർന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ, ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ താനൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ കമ്മീഷനും വർഷം ഒന്ന് കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാനായിട്ടില്ല.
അപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിൽസാ സഹായവും സർക്കാർ ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. രക്ഷാ പ്രവർത്തനങ്ങൾക്കിടെ പരിക്കേറ്റവർക്ക് ചികിൽസാ സഹായം പോലും ഇതുവരെ നൽകിയിട്ടില്ല. പുഴയിൽ ഇറങ്ങി മുങ്ങിപ്പോയവരെ കണ്ടെത്തുന്നതിനിടെയാണ് പലർക്കും അപകടം പറ്റി പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കെല്ലാം ചികിൽസാ സഹായം നൽകാമെന്ന് അന്ന് താനൂരിലെത്തിയ മന്ത്രിമാരടക്കം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, ഇതുവരെ ഒന്നും ഉണ്ടായില്ല.
അന്ന് പരിക്ക് പറ്റിയതിനെ തുടർന്ന് ഏറെക്കാലം ജോലിക്ക് പോകാൻ സാധിക്കാത്തവരുമുണ്ട്. അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട മക്കളുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ് പരപ്പനങ്ങാടി സ്വദേശി ജാബിർ. പണം ഇല്ലാത്തതിനാൽ മക്കളുടെ തുടർ ചികിൽസ മുടങ്ങുന്ന സ്‌ഥിതിയാണ്. ബോട്ടപകടത്തിൽ ഭാര്യയും മകനും ഉൾപ്പടെ ബന്ധുക്കളായ 11 പേരാണ് ജാബിറിന് നഷ്‌ടമായത്.
ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ലൈസൻസുള്ള ഒരു സ്രാങ്ക് നിർബന്ധമാണ്. സംസ്‌ഥാനത്ത് 3100 ബോട്ടുകൾക്ക് ലൈസൻസ് ഉണ്ടെന്നാണ് കഴിഞ്ഞ വർഷം പോലീസ് കണ്ടെത്തിയത്. അന്നത്തെ വിവരമനുസരിച്ച് ലൈസൻസുള്ള സ്രാങ്കുമാർ 2900. ഈ കണക്കനുസരിച്ച് 200 ബോട്ടുകൾക്ക് ലൈസൻസുള്ള സ്രാങ്കില്ലെന്നതാണ് വസ്‌തുത.
ഒരു സ്രാങ്ക് ലൈസൻസ് ഉപയോഗിച്ച് ഒന്നിലധികം ബോട്ടുകൾക്ക് ലൈസൻസ് വാങ്ങിച്ചെടുക്കുന്നു. ഇത് പരിശോധിക്കാൻ കൃത്യമായ സംവിധാനം ഇപ്പോഴുമില്ല. ഉദ്യോഗസ്‌ഥരുടെ അറിവോടെയും അല്ലാതെയും ബോട്ട് ലൈസൻസിനായി വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുരന്തം നടന്ന രാത്രി ഒഴിച്ചുനിർത്തിയാൽ പൂരപ്പുഴയുടെ പിന്നീടുള്ള ഒഴുക്കെല്ലാം ശാന്തമായി തന്നെയാണ്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും