കൊൽക്കത്ത: 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത ആരോപിച്ചു. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു.
‘ഒരു വോട്ട് പോലും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല. അധ്യാപകരോ സർക്കാർ ജീവനക്കാരെ അവർക്ക് വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപി ഹൈക്കോടതിയെ വിലക്ക് വാങ്ങി. സിബിഐയെയും എൻഐഎയെയും വിലയ്‌ക്കെടുത്തു. ബിഎസ്എഫിനെയും സിഎപിഎഫിനെയും വിലയ്‌ക്കെടുത്തു. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബിജെപിയുടെയും വക്‌താവാണ്- ദൂരദർശൻ ആരും കാണരുത്, ബഹിഷ്‌കരിക്കണം’- മമത പറഞ്ഞു.
ഈ ആഴ്‌ച ആദ്യമാണ് 2016ലെ അധ്യാപക നിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗാർഥികളിൽ ചിലർ കൈക്കൂലി നൽകിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു നടപടി. കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ബംഗാളിലെ 26,000 അധ്യാപകർക്കാണ് ജോലി നഷ്‌ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ജോലി നഷ്‌ടപ്പെട്ടതിന് പുറമെ 12 ശതമാനം പലിശയിൽ ശമ്പളം തിരിച്ചടയ്‌ക്കാനും നിർദ്ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയുൾപ്പടെ തൃണമൂൽ നേതാക്കളും ചില മുൻ ഉദ്യോഗസ്‌ഥരും ജയിലിലാണ്. നിയമനം റദ്ദാക്കാനുള്ള കോടതി ഉത്തരവിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ കൊൽക്കത്തയിൽ നടന്നിരുന്നു.
ഉദ്യോഗാർഥികളിൽ ചിലർ നടത്തിയ അഴിമതിയുടെ പേരിൽ നിഷ്‌കളങ്കരായ ആയിരക്കണക്കിന് അധ്യാപകരും അവരുടെ കുടുംബവും വിദ്യാർഥികളുമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
Most Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം