കൊൽക്കത്ത: ബംഗാളിലെ സഫാരി പാർക്കിലുള്ള ആൺ, പെൺ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. അക്ബർ പ്രഗൽഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടത് ശരിയായില്ല. സിംഹത്തിന് ടാഗോർ എന്ന് പേരിടുമോ എന്നും കോടതി ചോദിച്ചു.
മതേതര രാജ്യമായ ഇന്ത്യയിൽ സിംഹങ്ങൾക്ക് സീത, അക്ബർ എന്നീ പേരുകൾ ഇട്ട് എന്തിനാണ് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതെന്നും, പേര് മാറ്റി വിവാദം ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം, പേരിട്ടത് ത്രിപുര സർക്കാരാണെന്നും, പേരുകൾ മാറ്റാമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി.
അക്ബർ എന്ന ആൺ സിംഹത്തെയും സീത എന്ന പെൺ സിംഹത്തെയും മൃഗശാലയിൽ ഒന്നിച്ച് പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വിഎച്ച്പിയുടെ പരാതി റിട്ട് ഹരജിയായി പരിഗണിക്കാനാവില്ലെന്നും പൊതുതാൽപര്യ ഹരജിയായി മാറ്റാനും കോടതി നിർദ്ദേശം നൽകി.
പേര് സംബന്ധിച്ച് വിവാദമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം. സംസ്‌ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്‌ടറുമാണ് എതിർകക്ഷികൾ. ഈ മാസം 13നാണ് ഇണ ചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
Most Read| സംസ്‌ഥാനത്ത് താപനില വീണ്ടും ഉയരും; ജാഗ്രതാ നിർദ്ദേശം