ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും വർധിക്കുന്നതായി റിപ്പോർട്. അടുത്തിടെ കോളേജ് വിദ്യാർഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ്, വിഷാദരോഗം ആത്‍മഹത്യാ ചിന്തകൾ വർധിപ്പിക്കുന്നതായും, ഇതിന്റെ തോത് കൂടുതൽ ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ ആണെന്നും വ്യക്‌തമായത്.
ഡെൽഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളേജുകളിലെ 200 വിദ്യാർഥികളിലാണ് ഗവേഷണം നടത്തിയത്. ഇതിൽ 100 പേർ (50 ആൺകുട്ടികളും 50 പെൺകുട്ടികളും) ശാസ്‌ത്ര വിദ്യാർഥികളും, 100 പേർ (50 ആൺകുട്ടികളും 50 പെൺകുട്ടികളും) സാമൂഹിക ശാസ്‌ത്ര വിദ്യാർഥികളും ആയിരുന്നു. ബെക് ഡിപ്രഷൻ ഇൻവെന്ററി ടൂൾ ഉപയോഗിച്ചാണ് ഈ വിദ്യാർഥികളിലെ വിഷാദ രോഗത്തിന്റെ ആഴമളന്നത്.
ഇവരിലെ ആത്‍മഹത്യാ ചിന്തകളുടെ നിരക്കും പരിശോധിക്കപ്പെട്ടു. പിയേഴ്‌സൺ കോറിലേഷൻ എന്ന രീതി ഉപയോഗിച്ചാണ് വിഷാദത്തിന്റെ നിരക്കും ആത്‍മഹത്യാ ചിന്തകളുമായുള്ള ബന്ധം പരിശോധിച്ചത്. ഇതിൽ നിന്ന് ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദ രോഗത്തിന്റെയും ആത്‍മഹത്യാ ചിന്തകളുടെയും തോത് ഉയർന്നിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
നല്ല റാങ്ക് മേടിക്കാൻ വാശിയേറിയ മൽസരം നടക്കുന്നതും മറ്റു പലതരം മൽസര പരീക്ഷകളിൽ പങ്കെടുക്കേണ്ട സാഹചര്യങ്ങൾ ഒക്കെയാണ് ശാസ്‌ത്ര വിദ്യാർഥികളിലെ വിഷാദരോഗം ഉയർത്തുന്നതെന്ന് റിപ്പോർട് അനുമാനിക്കുന്നു. വിഷാദത്തിന്റെ തോത് വർധിക്കുന്നത് ആത്‍മഹത്യാ ചിന്തകൾ വർധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേർക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് സയന്റിഫിക് റിസർച്ച് ആൻസ് എൻജിനിയറിങ് ഡെവലപ്‌മെന്റിലാണ് ഗവേഷണ റിപ്പോർട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!