ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്ന് സംസ്‌ഥാന നിർവാഹക സമിതിക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കും. പ്രജ്വലിനെ പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്‌തമാണ്.
പ്രജ്വൽ സ്വയം ചിത്രീകരിച്ച ഒട്ടേറെ സ്‌ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിന് ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി മഞ്‌ജുനാഥ് എന്നിവർ ആവശ്യപ്പെട്ടു. അതേസമയം, പ്രചരിക്കുന്നത് അഞ്ചുവർഷത്തോളം പഴക്കമുള്ള വീഡിയോകൾ ആണെന്നാണ് പിതാവും എംഎൽഎയുമായ എച്ച്ഡി രേവണ്ണയുടെ വിശദീകരണം.
അതിനിടെ, ഭാര്യയുടെ ബന്ധു ഓടിയ സ്‌ത്രീയുടെ പരാതിയിൽ രേവണ്ണയ്‌ക്ക് എതിരെയും പീഡനക്കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ, എൻഡിഎ സ്‌ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒന്നും പറയാനില്ലേയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് ഏഴിന് ആണ്. ഹാസനിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.
Most Read| ‘കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ’; കോടതിയിൽ തുറന്ന് സമ്മതിച്ച് കമ്പനി