ന്യൂഡെൽഹി: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് സർക്കാർ അപ്പീലിൽ പറയുന്നു. രണ്ടാം പ്രതി ഒഴികെ കേസിലെ ഏഴുപേരെയും ഹൈക്കോടതി വെറുതെവിട്ടിരുന്നു.
1999ൽ തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ആർഎസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് അംഗങ്ങൾ ഉൾപ്പടെയുള്ളവരായിരുന്നു കേസിലെ പ്രതികൾ. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കടിച്ചേരി അജി, കൊയ്യോൻ മനോജ്, കുനിയിൽ ഷനൂബ്, കൊവ്വേരി പ്രമോദ്, പാറ ശശി, ജയപ്രകാശൻ, ഇളംതോട്ടത്തിൽ മനോജ്, തയ്‌ക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെവിട്ടത്.
കലാപമുണ്ടാക്കാൻ ശ്രമം, വധശ്രമം, ആയുധം കൈവശം വെയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ വിചാരണക്കോടതി ഇവർക്ക് പത്ത് വർഷത്തെ കഠിന തടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാംപ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ ഒരു വർഷമാക്കി കുറച്ചു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്