കൊച്ചി: സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ രണ്ടാഴ്‌ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്.
വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതോടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്. 11.31 കോടി യൂണിറ്റാണ് തിങ്കളാഴ്‌ച സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്‌ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700-ലധികം ട്രാൻസ്‌ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വ്യക്‌തമാക്കി.
ഇക്കാരണത്താൽ 15 മുതൽ അരമണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനം എടുക്കണമെന്നും കെഎസ്ഇബി പറയുന്നു. അതേസമയം, കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്‌ച കെഎസ്ഇബി ഉന്നതതലയോഗം ചേരും.
Most Read| ‘കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ’; കോടതിയിൽ തുറന്ന് സമ്മതിച്ച് കമ്പനി