കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലുപേരും തൽക്ഷണം മരിച്ചിരുന്നു.
വണ്ടിയോടിച്ച കാസർഗോഡ് കാലിച്ചാനടുക്കം ശാസ്‌താംപാറ ശ്രീശൈലത്തിൽ കെഎൻ പത്‌മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കോട്ട് സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്‌ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. ആകാശിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച് ബോണറ്റ് ഉൾപ്പടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. നാട്ടുകാരും കണ്ണപുരം പോലീസും അഗ്‌നിരക്ഷാ സേനയുമാണ് കാർ വെട്ടിപ്പൊളിച്ചു ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്‌ഥാപനത്തിൽ സിഎയ്‌ക്ക് ചേർത്ത് ഹോസ്‌റ്റലിലാക്കി തിരിച്ചുവരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ടു ലോറികളുടെയും ഡ്രൈവർമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി