തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വിഡി സതീശൻ. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ നാലുലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടുലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3800 രൂപ വീതം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇത് പത്തുലക്ഷം രൂപയായിരുന്നു.
വീട് പൂർണമായും തകർന്നവർക്ക് പുനർനിർണത്തിനായി നൽകിയിരുന്ന തുക നാലുലക്ഷത്തിൽ നിന്ന് ആറുലക്ഷമാക്കി ഉയർത്തി. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ നൽകും. തൊഴിൽ നഷ്ടപെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർ വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്.
നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരുന്ന് വിവാദത്തിലും ഹെലികോപ്ടർ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണ് പോയതെന്നും സൽക്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സൽക്കാരത്തിന് പോയി എന്നായിരുന്നു വിവാദം. മഴ സംബന്ധിച്ച് വെളുപ്പിന് അഞ്ചുമണിക്ക് വിവരം കിട്ടിയത് മുതൽ ജില്ലാ കലക്ടർമാരുമായും എംഎൽഎമാരുമായും സംസാരിച്ചു എല്ലാ സജ്ജീകരങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ഹെലികോപ്ടർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് അല്ലെന്നും കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ് മെന്റ് ഗ്രൂപ്പിനെ കാണാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്ടർ ഉപയോഗിച്ചതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ലൈംഗികപീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റവിമുക്തൻ



































