തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി.
താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലേക്കും നദീതീരങ്ങളിലേക്കും യാത്ര ഒഴിവാക്കണം. ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. സംസ്‌ഥാനത്ത് 440 ക്യാമ്പുകളിലായി 41,773 പേർ കഴിയുന്നുണ്ട്. പത്തനംതിട്ട-133, ആലപ്പുഴ-127, കോട്ടയം-139, ഇടുക്കി- 17, എറണാകുളം- 1, തൃശൂർ- 5, കോഴിക്കോട്-5, വയനാട്-4, കണ്ണൂർ- 2, കാസർഗോഡ്-2 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ വിവരം.
മഴക്കെടുതിയിൽ 28 മരണം ഇതുവരെ റിപ്പോർട് ചെയ്‌തു. തിരുവനന്തപുരം- 3, കൊല്ലം-1, പത്തനംതിട്ട-2, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, പാലക്കാട്-1, മലപ്പുറം-4, കോഴിക്കോട്- 2, കണ്ണൂർ-4. നാലുപേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും വെള്ളപ്പൊക്കവും 36,829 കർഷകരെ ബാധിച്ചുവെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 3264 ഹെക്‌ടർ കൃഷിയിടങ്ങൾ നശിച്ചു. 99.29 കോടിയുടെ വിളനാശമുണ്ടായി.
Most Read| നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി





































