തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദമാണ് പൊളിയുന്നത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തായി.
സീബ്രാ ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇതോടെ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്ന് ഉച്ചക്ക് മാദ്ധ്യമങ്ങളെ കണ്ട മേയർ, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആവർത്തിച്ചത്.
പാളയം സാഫല്യം കോംപ്‌ളക്‌സിന് മുന്നിലെ റെഡ് സിഗ്‌നലിലാണ് കാർ നിർത്തിയതെന്നും ഇതിന് ശേഷമാണ് കാറിൽ നിന്നും ഇറങ്ങി ഡ്രൈവറോട് സംസാരിച്ചതെന്നുമാണ് ആര്യ പറഞ്ഞത്. അതേസമയം, ബസ് തടയുന്നതിന് വേണ്ടിയാണ് കാർ മുന്നിലിട്ടതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്‌തമാണ്. ഇതോടെ, മേയർ പോലീസിന് നൽകിയ മൊഴിയും പൊളിയും. തന്റെ നിയന്ത്രണത്തിലുള്ള സ്‍മാർട്ട് സിറ്റി അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ കണ്ടെത്തിക്കോളൂ എന്നായിരുന്നു ആര്യയുടെ മറുപടി. ദൃശ്യം പുറത്തുവന്നതോടെ തന്റെ സർവീസ് മുടക്കിയെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കും. കെഎസ്ആർടിസി നിയമമനുസരിച്ചു ട്രിപ്പ് മുടക്കിയാൽ നഷ്‌ടപരിഹാരം ഉൾപ്പടെ കെട്ടിവെക്കണം.
അതിനിടെ, സംഭവത്തിൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഡിടിഒയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്‌ച തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിന് കുറുകെ നിർത്തി. തുടർന്ന് സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്‌തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത ഡ്രൈവറെ ഇന്നലെ രാവിലെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.
Most Read| നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ