ബസുകാർക്ക് സമയം വലുതാണ്, എന്നാൽ, അതിലും വലുതാണ് ഒരു ജീവൻ എന്ന് തെളിയിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഡ്രൈവറായ ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷ്. പെരിയാറിലെ മരണക്കയത്തിൽ മുങ്ങിത്താഴ്ന്ന 18കാരിയെ ധീരമായി രക്ഷപ്പെടുത്തിയാണ് അജേഷ് നൻമയുടെ പ്രതീകമായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. പറവൂരിൽ നിന്ന് യാത്രക്കാരുമായി അങ്കമാലിയിലേക്ക് പുറപ്പെട്ടതാണ് അജേഷ്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ഒരുമണിക്ക് അങ്കമാലിയിൽ എത്തുകയും വേണം. എന്നാൽ, ഓട്ടത്തിനിടെ മാഞ്ഞാലി പാലത്തിന് സമീപം ആൾക്കൂട്ടം കണ്ട് വണ്ടിനിർത്തി ഇറങ്ങിച്ചെന്നു.
ചുറ്റിലും ആളുകൾ നിസ്സഹായരായി നോക്കിനിൽക്കെ, ഒരു പെൺകുട്ടി പുഴയിൽ ജീവന് വേണ്ടി പിടയുന്നതാണ് അജേഷ് കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല, എടുത്തുചാടി. പെൺകുട്ടിയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് നൂറുമീറ്ററോളം നീന്തി കരയ്ക്കെത്തിച്ചു. നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ ഉടൻ ചാലാക്ക മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചികിൽസ ലഭ്യമാക്കുകയും ചെയ്തു.
പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ 18 വയസുകാരിയാണ് മാഞ്ഞാലി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്താണ് ഈ കടുകൈ ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
നീന്തൽ അറിയാമെന്ന ധൈര്യത്തിലാണ് പുഴയിലേക്ക് ചാടിയതെന്ന് 41കാരനായ അജേഷ് പറയുന്നു. ബസുകാർക്ക് സമയം വലുതാണ്. എന്നാൽ, അതിലും വലുതാണ് ഒരു ജീവൻ. കണ്ടപ്പോൾ മാറിപ്പോകാൻ തോന്നിയില്ലെന്നും അജേഷ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ശേഷം അൽപ്പം വൈകിയെങ്കിലും ബസിലുള്ള യാത്രക്കാരെ അജേഷ് തന്നെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. പറവൂർ-അങ്കമാലി റൂട്ടിലോടുന്ന എക്സിക്യുട്ട് ബസിന്റെ ഡ്രൈവറാണ് അജേഷ്.
Most Read| സ്വകാര്യ മേഖലയിലെ നിർണായക ചുവടുവയ്പ്പ്; വിക്രം 1 വിക്ഷേപണം വിജയം





































