പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിക്കിൽപ്പെട്ട് പലർക്കും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്.
വ്യാഴാഴ്‌ച നടന്ന രഥയാത്ര കാണാൻ ലക്ഷകണക്കിന് ഭക്‌തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം നടന്നത്. മഴയുള്ള സമയത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്‌ഥരും ഉടനടി ഇടപെട്ട് ഭക്‌തർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിക്കും തിരക്കും ഉണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. അധികൃതർ സ്‌ഥിതിഗതികൾ വിലയിരുത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. 12ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി വിശ്വസിക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിചാ ക്ഷേത്രത്തിലേക്കുള്ള ഭഗവൻ ജഗന്നാഥൻ, ജ്യേഷ്‌ഠൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്‌തരാണ് ഒത്തുകൂടാറുള്ളത്.
സംഭവത്തിൽ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തുകയും ഭക്‌തരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ശരിയായ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Most Read| ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശം; ജി സുധാകരന് വക്കീൽ നോട്ടീസ്


































