തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദുവിന്റെ പരാതിയിൽ മേയർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് പോലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മജിസ്‌ട്രേറ്റ് വിനോദ് ബാബു അന്വേഷണ റിപ്പോർട് പരിശോധിച്ച് ഈ മാസം 30ന് വിധി പറയും. പോലീസ് റിപ്പോർട്ടിൽ കോടതി തൃപ്‌തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയിൽ വിശ്വാസമുണ്ടെന്ന് യദുവിന്റെ അഭിഭാഷകനും വ്യക്‌തമാക്കി.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ബസിൽ യാത്രക്കാരായിരുന്ന രണ്ടുപേരുടെയും മൊഴിയെടുത്തു. കൃത്യം നേരിൽ കണ്ട മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിൾ ലോഗോ ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ശേഖരിച്ചു.
അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി പറഞ്ഞു. യദു ഇത്തരം ഹരജികൾ ഫയൽ ചെയ്യുന്നത് മാദ്ധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്‌ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്ന് കേസുകൾ വേറെയുമുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ബന്ധുക്കളും ഏപ്രിൽ 28ന് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിന് നേർക്ക് ലൈംഗിക ചേഷ്‌ടകൾ കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. യദുവിന്റെ പരാതിയിൽ മേയർക്കെതിരെയും കോടതി നിർദ്ദേശപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു.
Most Read| ഇന്ത്യ-ചൈന ധാരണ; യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും