ആലപ്പുഴ: ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്‌ഥലം കൈയ്യേറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്.
ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
കമ്യൂണിറ്റി കിച്ചനുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്‌ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താൽപര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































