തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ‘ദി കേരള സ്‌റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ വീണ്ടും ചർച്ചയാകുന്നത്.
‘ദി കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തിരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്‌ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്‌ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെ വിമർശിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്‌തമാക്കി. ഭിന്നിപ്പിന്റെ രാഷ്‌ട്രീയം കേരളത്തിൽ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാർ, കേന്ദ്ര സർക്കാർ സ്‌ഥാപനമായ ദൂരദർശനെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
കേരളം ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങളിൽ സിനിമക്കെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽക്കുതന്നെ വിവാദം ഉടലെടുത്തിരുന്നു. കേരളത്തിലടക്കം സിനിമ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. 32,000 സ്‌ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന ടീസറിനെ തുടർന്നാണ് ‘ദി കേരള സ്‌റ്റോറി’ വിവാദത്തിലായത്. സിനിമയെ എതിർത്തും പിന്തുണച്ചും രാഷ്‌ട്രീയ പാർട്ടികൾ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
വൻ വിവാദങ്ങൾ ആഴച്ചുവിട്ടെങ്കിലും, കേരള സ്‌റ്റോറി ബോക്‌സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ചിത്രം ആകെ ഇന്ത്യയിൽ നിന്നും 225 കോടി നേടിയെന്നാണ് വിവരം. കഴിഞ്ഞ മേയ് അഞ്ചിനാണ് സിനിമ റിലീസായത്. ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് ആണ് സിനിമയുടെ കളക്ഷൻ ട്വീറ്റ് ചെയ്‌തത്. ആദ ശർമയെ നായികയാക്കി സുദീപ്‌തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്‌തത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!