വയനാട്: വേദപഠന ക്ളാസിന്റെ ഭാഗമായി വിവാദ സിനിമയായ ‘കേരള സ്‌റ്റോറി’ ഇടുക്കി അതിരൂപത പ്രദർശിപ്പിച്ച പശ്‌ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ ആണെന്നും മുസ്‌ലിംകളെ മാത്രമാണെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
”ന്യൂനപക്ഷത്തെ ആർഎസ്എസ് ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ടു കാര്യങ്ങൾ നേടാനാണ് ശ്രമം. ആ കെണിയിൽ വീഴരുത്. സംഘപരിവാർ അജണ്ടയുടെ ഭാഗമാകരുത്. ഈ സിനിമ കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇത് സംഭവിച്ചത്? ഒരു നാടിനെ അവഹേളിച്ചു പച്ച നുണ പ്രചരിക്കുന്നു. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്‌ഥാനം തൊട്ട് അങ്ങനെയൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളത്”- മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ളാസുകൾ നടക്കുന്ന പള്ളികളിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെ കുറിച്ചുള്ള ക്ളാസിന്റെ ഭാഗമായിരുന്നു പ്രദർശനമെന്നായിരുന്നു രൂപതയുടെ വിശദീകരണം.
സംസ്‌ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്‌തമായ എതിർപ്പുകളെ അവഗണിച്ചു അഞ്ചാം തീയതി രാത്രി എട്ടുമണിക്ക് കേരള സ്‌റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്‌തിരുന്നു. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടിരുന്നില്ല.
അതിനിടെ, ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുന്ന ശനിയാഴ്‌ചയാണ് പ്രദർശനം. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്‌തു.
തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്‌ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവൽക്കരിക്കാനാണ് സിനിമ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡണ്ട് റിച്ചാർഡ് ജോൺ പ്രതികരിച്ചു.
‘കേരള സ്‌റ്റോറി’ സിനിമ കേരള വിരുദ്ധവും സാമൂഹിക വിരുദ്ധവും കമ്മ്യൂണിസ്‌റ്റ് വിരുദ്ധവുമാണെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ‘കേരള സ്‌റ്റോറി’ സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്. എന്നാൽ അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതിൽ സിപിഎമ്മിന് വ്യക്‌തത ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വിവാദപരമായ ഉള്ളടക്കമുള്ള സിനിമ ഔദ്യോഗിക തലത്തിൽ സംപ്രേഷണം ചെയ്‌തതിനെയാണ് എതിർത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിവിപുലമായി ആശയപ്രചാരണം നടത്തുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. ‘കേരള സ്‌റ്റോറി’യെ കൃത്യതയോടെ തുറന്നുകാണിക്കാൻ സിപിഎമ്മിന് കഴിയും. സാമൂഹികമായി ഒന്നും സംഭാവന ചെയ്യാതെ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണ് ‘കേരള സ്‌റ്റോറി’യെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!