ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസ്’ കന്നിയാത്ര തുടങ്ങിയത് 2024 ജനുവരിയിലാണ്. യാത്രകളെ ആസ്വദിക്കാനായി പണം മുടക്കാൻ മടിയില്ലാത്ത ആർക്കും ഈ ആഡംബരപൂർണമായ കപ്പൽ യാത്ര ആസ്വദിക്കാം. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാൻ സാധിക്കും.
അടുത്ത യാത്ര പുറപ്പെടുന്നത് 2024 ഏപ്രിൽ 6നാണ്. ആഡംബര പൂർണമായ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാ അനുഭവം ഇത് യാത്രക്കാർക്ക് നൽകുമെന്നതിൽ സംശയമില്ല. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫ്‌ളോറിഡയിലെ മിയാമിയിൽ നിന്നാണ് എല്ലായ്‌പ്പോഴും യാത്ര ആരംഭിക്കുക.
ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്‌ളൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. അമ്പതോളം പാട്ടുകാരും ഹാസ്യാവതാരകരും സംഗീതസംഘവും നമ്മെ രസിപ്പിക്കാനായി കപ്പലിലുണ്ട്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം.
പ്രാരംഭ നിരക്ക് 1,869 ഡോളറിൽ (ഇന്ത്യൻ രൂപ 1,54,914) ആരംഭിച്ച് അത്യാഢംബര റൂമിന് 6,399 ഡോളർ (ഇന്ത്യൻരൂപ 5,30,493) വരെയാണ് നിരക്ക്. സീസൺ അനുസരിച്ച് ഈ തുകയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. യാത്രയെ ഏറെ ആവേശപൂർണമാക്കുന്ന ആഡംബരപൂർണമായ സൗകര്യങ്ങളാണ് കപ്പലിൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്.
ആറ് ലോക റെക്കോർഡ് സ്‌ളൈഡുകളുള്ള ഏറ്റവും വലിയ മറൈൻ വാട്ടർപാർക്ക് ഈ കപ്പലിലെ അപൂർവതകളിൽ ഒന്നുമാത്രമാണ്. പ്രഷർ ഡ്രോപ്പ്, തുറന്ന ഫ്രീഫാൾ വാട്ടർസ്‌ളൈഡ്, 7 പൂളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. വാട്ടർ പാർക്കുകളിലോ സാഹസിക കായിക വിനോദങ്ങളിലോ അധികം താൽപര്യം ഇല്ലാത്തവർക്ക് 19 നിലകളിലായി മറ്റുനിരവധി കാഴ്‌ചകൾ കപ്പൽ നൽകും.
MOST READ | താരനിശ റദ്ദാക്കിയത് പണമിടപാട് തർക്കംമൂലം